പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 31 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 12 വീടുകൾ ഭാഗികമായി തകർന്നു. ചിറ്റൂർ താലൂക്കിലെ മുതലമട, തെക്കേദേശം, മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം 3, കരിന്പ 1, പട്ടാന്പി താലൂക്കിലെ ഓങ്ങലൂർ 1, വല്ലപ്പുഴ 1, വിളയൂർ, ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി 2, ആലത്തൂർ, പാലക്കാട് താലൂക്കിലെ കൊടുന്പ്, മങ്കര എന്നീ വില്ലേജുകളിലാണ് വീടുകൾക്ക് ഭാഗിക കേടുപാടുകൾ സംഭവിച്ചത്. ആലത്തൂർ താലൂക്കിലെ എരിമയൂർ 1 വില്ലേജിലെ ഒരു വീട് പൂർണമായും തകർന്നു.
സുരക്ഷ മുന്നിൽക്കണ്ട് 16 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശരാശരി 39.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. നിലവിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകൾ ഒന്നും തുറന്നിട്ടില്ല.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മംഗലം ഡാമിലെ നിലവിലെ ജലനിരപ്പ് 76.81 മീറ്ററാണ്.
ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് 96.16 മീറ്ററായി ഉയർന്നതിനെ തുടർന്ന് മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ഉയർത്തി. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു.
ചുള്ളിമടയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
വണ്ടിത്താവളം: കനത്തമഴയിൽ ചുള്ളിമടയിൽ റോഡിനു കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് അപകടം. മരം വീണതിൽ റോഡിനെതിർവശത്ത് വൈദ്യുതികമ്പികളും പൊട്ടി. അപകടസമയത്ത് റോഡിൽ യാത്രക്കാരോ വാഹനങ്ങളോ ഉണ്ടാവാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ചിറ്റൂർ അഗ്നിരക്ഷാനിലയം സേനാംഗങ്ങളും സമീപവാസികളും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
മഴക്കെടുതി: പൂർണസജ്ജമെന്ന് എംഎൽഎ
പട്ടാന്പി: മഴക്കെടുതിയുമായി ബന്ധപ്പെട്ട് പട്ടാന്പി മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മണ്ഡലം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.
മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥതല പ്രവർത്തനങ്ങളും ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള തയാറെടുപ്പുകളും വിലയിരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസർമാർക്ക് കൃത്യമായ ചുമതലകൾ നൽകിയിട്ടുണ്ട്. താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
ജില്ലാ കളക്ടർ നേരിട്ടെത്തി പട്ടാന്പി പാലം പരിസരങ്ങളിലെ ജലനിരപ്പും മറ്റ് സ്ഥിതിഗതികളും വിലയിരുത്തിയിട്ടുണ്ട്. വെള്ളിയാംകല്ലിലെ 27 ഷട്ടറുകളിൽ 23 എണ്ണമാണ് നിലവിൽ തുറന്നിട്ടുള്ളത്. ബാക്കി 4 ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് കളക്ടറുടെയും ഇറിഗേഷൻ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ജലനിരപ്പ് അനുസരിച്ച് പട്ടാന്പിയിൽ വലിയ വെള്ളപ്പൊക്ക സാധ്യതകളില്ലെന്ന് കളക്ടറെ അറിയിച്ചിട്ടുണ്ട്.